കാഞ്ഞിരപ്പള്ളി: അങ്ങനെ ലോട്ടറിയുടെ 20 കോടി ക്ലബ്ബിൽ കാഞ്ഞിരപ്പള്ളിയുമെത്തി. ക്രിസ്മസ് - പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമാണ് കാഞ്ഞിരപ്പള്ളിയെ തേടിയെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ക്രിസ്മസ് - പുതുവത്സര ബംബറിന്റെ നറുക്കടുപ്പ് നടത്തിയത്.
2.15ഓടെ ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിനാണെന്ന് സൂചനകൾ വന്നു തുടങ്ങി. ഇതോടെ ലോട്ടറിക്കടകൾക്ക് മുന്നിലേക്കും കൈയിലുള്ള ലോട്ടറി പരിശോധിക്കാനും കാഞ്ഞിരപ്പള്ളിക്കാർ വന്നുതുടങ്ങി. ചങ്കിടിപ്പോടെയാണ് പലരും തങ്ങളുടെ കൈയിലുള്ള ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ചത്.
ഒടുവിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൈനാർ പള്ളിക്ക് സമീപമുള്ള ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂലക്കി സെന്ററിൽനിന്ന് വിറ്റ ലോട്ടറിയാണ് സമ്മാനാർഹമായതെന്ന വിവരം പുറത്തുവന്നു. ഇതോടെ ലക്കി സെന്ററിലേക്ക് ഭാഗ്യവാനെ തിരക്കിയുള്ള ആളുകളുടെ തിരക്കായി. പക്ഷേ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് സുദീഖിന് അറിയില്ലായിരുന്നു.
എന്നാൽ, കാഞ്ഞിരപ്പള്ളിക്കാരനാണ് ഭാഗ്യവാനെന്ന് സുദീഖ് തറപ്പിച്ച് പറഞ്ഞു. ദിലീപിന്റെ മീശമാധവൻ സിനിമയിലെ "ചേക്കുവിട്ടുപോയിട്ടില്ല' എന്ന ഡയലോഗ് പറഞ്ഞാണ് സുദീഖ് ഇക്കാര്യം ഉറപ്പിക്കുന്നത്. ഇതിനിടെ കടയിലേക്ക് ഓടിയെത്തിയവർക്ക് ലഡു വിതരണം ചെയ്യാനും സുദീഖ് മറന്നില്ല.
ആയിരക്കണക്കിന് ആളുകൾ ടിക്കറ്റ് എടുത്ത് സമ്മാനം കിട്ടാതെ സങ്കടപ്പെടുന്പോഴും കാഞ്ഞിരപ്പള്ളിയിലെ മറഞ്ഞിരിക്കുന്ന ഭാഗ്യശാലിയെ കണ്ടെത്താൻ ആളുകൾ മുന്നിലുണ്ടായിരുന്നു. ഇതിനിടെ മൂന്നു ദിവസം ബാങ്ക് അവധിയായതിനാൽ ഇതിനു ശേഷമേ ഭാഗ്യശാലി പുറത്തുവരൂ എന്ന അഭ്യൂഹങ്ങളും പരന്നു.